ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട ഗവ. എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകൾ 2016ൽ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപയാണ് സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കുട്ടികൾ മിടുക്കരായി പഠിച്ച് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നു.
സ്കൂളുകളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിൽ ലിഫ്റ്റ്, എ.സി ക്ലാസ്സ് റൂം എന്നിവ സജ്ജീകരിക്കുന്നുണ്ട്. സർക്കാർ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. സ്കൂൾ ബാഗിന്റെ ഭാരം കൂടുതലാണെന്ന് നിരവധി കുഞ്ഞുങ്ങൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ലിഫ്റ്റ് സൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില മന്ദിരമാണ് ഗവ.എച്ച്.എസ്.എൽ.പി സ്കൂളിൽ നിർമ്മിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിൽ ഹൈടെക് ക്ലാസ്സ് റൂം ഉൾപ്പെടെ 11 ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ്, കിച്ചൻ, സ്റ്റോർ റൂം, ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ചത് ഇരുനില മന്ദിരമാണ്. 6.3 കോടിയാണ് ആകെ നിർമ്മാണ ചെലവ്. സർക്കാരിന്റെ വിവിധ ഫണ്ടുകളും കിഫ്ബി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് മന്ദിരങ്ങൾ നിർമ്മിച്ചത്.
No textbook study for the first two weeks; Preparations to open schools on wartime basis, says Minister V. Sivankutty